ജപ്പാനിൽ ഭൂചലനം : സുനാമി സാധ്യത

ടോക്കിയോ :ജപ്പാനിൽ ഭൂചലനം ജപ്പാനിലെ വടക്കൻ മേഖലകളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. റിക്ടര്‍ സ്കെയിലില്‍ 7.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായിരിക്കുന്നത്.
ഇതിനെ തുടര്‍ന്ന് ജപ്പാന്റെ പടിഞ്ഞാറൻ തീരപ്രദേശങ്ങളായ ഇഷികാവ, നിഗറ്റ, ടോയാമ എന്നീ പ്രവിശ്യകളില്‍ സുനാമി മുന്നറിയിപ്പ് നല്‍കി. ജപ്പാൻ കാലാവസ്ഥ ഏജൻസി ഇത് സംബന്ധിച്ച വിവരങ്ങള്‍ പുറത്തുവിട്ടിട്ടുണ്ട്.

കാലാവസ്ഥ ഏജൻസിയുടെ കണക്കുകള്‍ പ്രകാരം, ഇഷികാവ പ്രവശ്യയില്‍ 5 മീറ്റര്‍ ഉയരത്തില്‍ വരെ സുനാമി അനുഭവപ്പെട്ടേക്കാം. നിലവില്‍, ഇഷികാവ പ്രവിശ്യയിലെ വാജിമ സിറ്റി തീരത്ത് ഒരു മീറ്ററിലധികം ഉയരത്തില്‍ തിരമാലകള്‍ ആഞ്ഞടിച്ചിട്ടുണ്ട്. അതേസമയം, ന്യൂക്ലിയര്‍ പവര്‍ പ്ലാന്റുകളില്‍ എന്തെങ്കിലും തകരാറുകള്‍ സംഭവിച്ചിട്ടുണ്ടോയെന്ന് പരിശോധിച്ചു വരികയാണ്.

വര്‍ഷത്തിലുടനീളം ജപ്പാനില്‍ ശക്തമായ ഭൂചലനങ്ങള്‍ ഉണ്ടായിട്ടുണ്ട്. ഈ മാസം ആദ്യം, തെക്കന്‍ ഫിലിപ്പൈന്‍സിലെ മിന്‍ഡാനോയില്‍ 7.5 തീവ്രത രേഖപ്പെടുത്തിയ ഭൂകമ്ബത്തെത്തുടര്‍ന്ന് തെക്കുപടിഞ്ഞാറന്‍ തീരത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയിരുന്നു. മെയ് 5 ന്, ജപ്പാനിലെ പടിഞ്ഞാറന്‍ പ്രിഫെക്ചറായ ഇഷിക്കാവയില്‍ 6.5 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. സംഭവത്തില്‍ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും കെട്ടിടങ്ങള്‍ തകരുകയും ചെയ്തു. ഫെബ്രുവരി, മാര്‍ച്ച്‌, ഓഗസ്റ്റ് മാസങ്ങളില്‍ വടക്കന്‍ ദ്വീപായ ഹൊക്കൈഡോയിലും ശക്തമായ ഭൂകമ്ബങ്ങള്‍ ഉണ്ടായി.