തിരുവനന്തപുരം : എഡിജിപി എം.ആർ അജിത്ത് കുമാർ കുറ്റവിമുക്തൻ. വിജിലൻസ് റിപ്പോർട്ട് സർക്കാർ അംഗീകരിച്ചു.
അനധികൃത സ്വത്തു സമ്പാദനം, കവടിയാറിലെ വീട് നിര്‍മാണം എന്നിവയടക്കമുള്ള പരാതികളുടെ അടിസ്ഥാനത്തിലാണ് വിജിലൻസ് അന്വേഷണം നടത്തിയത്.
കവടിയാറിലെ ആയാറിലെ ആഡംബര വീട് നിർമാണത്തിനായി എസ്.ബി.ഐയിൽ നിന്ന് ഒന്നരക്കോടി വായ്പ എടുത്തിട്ടുണ്ട്. വീട് നിർമാണം യഥാസമയം സർക്കാറിനെ അറിയിച്ചിട്ടുണ്ടെന്നും സ്വത്ത് വിവര പട്ടികയിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
കുറവൻകോണത്ത് ഫ്ലാറ്റ് വാങ്ങി പത്ത് ദിവസത്തിനുള്ളിൽ ഇരട്ടിവിലയ്ക്ക് മറിച്ച്വിറ്റു എന്നും ഇതുവഴി കള്ളപ്പണം വെളുപ്പിച്ചുവെന്നുമുള്ള ആരോപണം ശരിയല്ലെന്നാണ് കണ്ടെത്തൽ. 2009ലാണ് കോണ്ടൂർ ബില്‍ഡേഴ്സുമായി ഫ്ലാറ്റ് വാങ്ങാൻ 37 ലക്ഷം രൂപക്ക് കരാർ ഒപ്പിടുന്നത്. ഇതിനായി 25 ലക്ഷം രൂപ വായ്പയെടുത്തു. 2013ൽ കമ്പനി ഫ്ലാറ്റ് കൈമാറി. പക്ഷേ, ഫ്ലാറ്റ് സ്വന്തം പേരിലേക്ക് രജിസ്റ്റർ ചെയ്യാൻ വൈകി എന്നാണ് കണ്ടെത്തൽ. നാല് വർഷം താമസിച്ചശേഷം 2016ലാണ് 65 ലക്ഷം രൂപക്ക് ഫ്ലാറ്റ് വിൽക്കുന്നത്. വില്പനക്ക് പത്ത് ദിവസം മുമ്പ് നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ സ്വന്തം പേരിലേക്ക് രജിസ്റ്റർ ചെയ്യുകയായിരുന്നു. ഇക്കാലയളവിനിടയിലെ മൂല്യവര്‍ധനയാണ് ഫ്ലാറ്റിന്റെ വിലയിലുണ്ടായത്. സർക്കാറിനെ അറിയിക്കുന്നതടക്കം എല്ലാ നടപടിക്രമങ്ങളും പാലിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.
ആരോപണങ്ങള്‍ ഉന്നയിച്ച പി.വി.അന്‍വര്‍ എംഎല്‍എ പിന്നീടു പ്രത്യേക സംഘത്തിനു നല്കിയ മൊഴിയിലാണ് അജിത്തിനെതിരെ അനധികൃത സ്വത്തു സമ്പാദനവും ഉന്നയിച്ചത്. തുടർന്ന് സർക്കാരിന്റെ അനുമതിയോടെ വിജിലന്‍സ് അന്വേഷണത്തിനു സംസ്ഥാന പൊലീസ് മേധാവി എസ്.ദര്‍വേഷ് സാഹിബ് നിർദ്ദേശം നൽകിയത്.