കൊല്ലം നഗരത്തെ ഇളക്കിമറിച്ച് ‘വാക്കത്തോൻ’

കൊല്ലം : സി പി ഐ എം സംസ്ഥാന സമ്മേളന വിളംബരമായി സംഘടിപ്പിച്ച വാക്കത്തോണിൽ അണിനിരന്നത് രാജ്യത്തിൻ്റെയും സംസ്ഥാനത്തിൻ്റെയും യശ്ശസുയർത്തിയ അഭിമാന താരങ്ങൾ. നഗരവീഥിയെ പ്രകമ്പനം കൊള്ളിച്ച വാക്കത്തോണിൽ ഒളിമ്പ്യൻമാരും അന്തർദ്ദേശീയ കായികതാരങ്ങളും കായിക മേഖലയിലെ ജില്ലയുടെ ഭാവി വാഗ്ദാനങ്ങളും പൊതുജനങ്ങളും പങ്കാളികളായി. വാക്കത്തോൺ കായിക മന്ത്രി വി. അബ്ദുറഹ്മാൻ ഫ്ലാഗ് ഓഫ് ചെയ്തു.

എസ് എൻ കോളേജ് വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബോടെ ആയിരുന്നു വാക്കത്തോണിൻ്റെ തുടക്കം. ബാൻഡ് മേളം, റോളർ സ്കേറ്റിങ് താരങ്ങൾ, ബുള്ളറ്റ് റൈഡേഴ്സ് എന്നിവരും അകമ്പടിയായി. ജില്ലാപഞ്ചായത്ത് ഓഫിസിനു മുന്നിൽ നിന്നാരംഭിച്ച വാക്കത്തോൺ ചിന്നക്കട ബസ് ബേയിൽ സമാപിച്ചു.

സമാപന സമ്മേളനത്തിൽ ഒളിമ്പ്യൻമാരെയും ദേശീയ – സംസ്ഥാന തലത്തിൽ മികവു തെളിയിച്ച മറ്റു കായിക പ്രതിഭകളെയും മന്ത്രി കെ.എൻ. ബാലഗോപാൽ ആദരിച്ചു. സംഘാടക സമിതി ജനറൽ കൺവീനർ എസ്. സുദേവൻ അധ്യക്ഷത വഹിച്ചു. ഒളിമ്പ്യൻ അനിൽ കുമാർ, മുൻ ഇന്ത്യൻ താരം കെ.അജയൻ, സ്പോർട്ട്സ് കമ്മിറ്റി കൺവീനർ ആർ ബിജു, ജില്ലാ സ്പോർട്ട്സ് കൗൺസിൽ പ്രസിഡൻ്റ് എക്സ്. ഏണസ്റ്റ്, സെക്രട്ടറി രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.

സിപിഐ എം 24-ാം പാർട്ടി കോൺഗ്രസിനു മുന്നോടിയായുള്ള സംസ്ഥാന സമ്മേളനം മാർച്ച് ആറു മുതൽ ഒമ്പതു വരെയാണ് കൊല്ലത്ത് നടക്കുന്നത്.

താരത്തിളക്കം

ഒളിമ്പ്യൻ സുരേഷ് ബാബുവിന്റെ കുടുംബം, സഹോദരൻ ഹൈജംപ് താരം എം.ബി. സത്യാനന്ദൻ, ഒളിമ്പ്യൻമാരായ മുഹമ്മദ് അനസ് യഹിയ, അനിൽകുമാർ, ബോക്സിംഗ് മുൻ ലോകചാമ്പ്യൻ കെ.സി.ലേഖ, സ്പോർട്ട്സ് സബ്കമ്മിറ്റി ചെയർമാനും ദ്രോണാചാര്യ പുരസ്കാര ജേതാവുമായ ബോക്സിങ് പരിശീലകൻ ഡി. ചന്ദ്രലാൽ, ഏഷ്യാഡ് കെ.രഘുനാഥ്, മാസ്റ്റേഴ്‌സ് മിസ്റ്റർവേൾഡ് സുരേഷ്‌കുമാർ, കേരളം 1973 ൽ ആദ്യമായി സന്തോഷ് ട്രോഫി നേടിയപ്പോൾ ഗോൾവല കാത്ത ഗോളി രവി, ഫുട്ബോൾ താരങ്ങളായ കുരികേശ് മാത്യു, നജുമുദ്ദീൻ, മോഹനൻ, ഹരികൃഷ്ണൻ, മുൻ ഇന്ത്യൻതാരം കെ. അജയൻ, ജോമോൻ ജോയ്, ജോൺസൺ ക്രിസ്തുരാജ്, വിഷ്ണു പി , നീന്തൽതാരം ബാലാജി കൃഷ്ണ, റോളർ സ്കൂട്ടർ സ്കേറ്റിംഗ് ദേശീയ മത്സരത്തിൽ സിൽവർമെഡൽ നേടിയ അദ്വൈത് രാജ്, ശ്രേയ ബാലഗോപാൽ, ജെഗ്ളർ സിദ്ധാർത്ഥ്, ബോക്സിംഗ് സ്വർണ്ണം നേടിയ മിലാനോ, അൽഫോൺസ ചാക്കോ, പവന എസ്, ഗൗതം രമേശ്, പ്രണവ് എസ്. അൻ ആൻ്റോ, വെള്ളി മെഡൽ ജേതാക്കാളയ അനുഷ്‌മി, ഭദ്ര, ആതിര, ഹാൻസിയ എം കെ, അത്‌ലറ്റിക്സ് സ്വർണ്ണം നേടിയ സ്റ്റെമി മറിയ ബിജു, അക്ഷര ലക്ഷ്മി, ശ്രീഷ്ന.പി (800 മീറ്റർ), സൂര്യ (വോളിബോൾ നാഷണൽ ക്യാപ്റ്റൻ) റോൾബോൾ സ്വർണ്ണം നേടിയ ആൻ മറിയം നെറ്റോ, വിനായക് ഹരിരാജ്, ഉത്തര, ആൻ മരിയ എന്നിവർ വാക്കത്തോണിൽ അണിനിരന്നു.
***

കായികോത്സവം

നമ്മേളനത്തിനു മുന്നോടിയായി സംഘടിപ്പിക്കുന്ന കായികോത്സവം ജില്ലയിലെ വ്യത്യസ്ത വേദികളിലായി നടക്കും. ഫുട്ബോൾ, വോളിബോൾ, ക്രിക്കറ്റ്, കബഡി, ഷട്ടിൽ ബാഡ്മിന്റൺ, ബോൾ ബാഡ്മിൻ്റൺ, ചെസ്, കിളിത്തട്ടുകളി, ബോക്സിങ്, ബീച്ച് വോളി, വടംവലി, ഗുസ്തി, കനോയിങ് – കയാക്കിങ്, അത്‌ലറ്റിക്സ്, കളരിപ്പയറ്റ്, സ്പോർട്ട്സ് ക്വിസ് എന്നിവയാണ് മത്സരയിനങ്ങൾ.

കൗതുകമായി ബാനർ

ഒളിമ്പ്യൻമാർ ഉൾപ്പടെയുള്ള കായികതാരങ്ങൾ അണിനിരന്ന വാക്കത്തോണിൽ ആളുകളെ ആകർഷിച്ച മറ്റൊരു താരമുണ്ടായിരുന്നു. ലോക കായിക ഭൂപടത്തിൽ ഇടം പിടിച്ച കായിക താരങ്ങളുടെയും അവരുടെ വിജയഗാഥകളുടെയും ചിത്രങ്ങൾ പതിപ്പിച്ച 1500 അടി നീളമുള്ള ബാനർ. ലോകോത്തര താരങ്ങളായ ലയണൽ മെസിയും റാഫേൽ നദാലും ബ്രയാൻ ലാറയും ബാനറിൽ ഉണ്ടായിരുന്നു. രാജ്യത്തിൻ്റെയും കേരളത്തിൻ്റെയും കായിക പോരാട്ടങ്ങൾ അടയാളപ്പെടുത്തിയ ഒട്ടനവധി ചിത്രങ്ങൾ ഇതിൽ ഉൾപ്പെടുത്തിയിരുന്നു. പി.ആർ. ശ്രീജേഷും സഞ്ജു സാംസണും ഉൾപ്പടെ ഇന്ത്യൻ കായികലോകത്തിനു കേരളം സംഭാവന ചെയ്ത ഒട്ടേറെ താരങ്ങളും ബാനറിൽ സ്ഥാനം പിടിച്ചിരുന്നു.