പരിശോധനയ്ക്ക് എത്തിയ ഉദ്യോഗസ്ഥരെ വെട്ടുകത്തി വീശി ഭീഷണിപ്പെടുത്തിയ യുവാവ് പിടിയിൽ

പത്തനംതിട്ട : നിരോധിത പ്ലാസ്റ്റിക് ഉൽപ്പന്നങ്ങളുടെ വില്പന സംബന്ധിച്ച പരിശോധന നടത്തിയ ബ്ലോക്ക് പഞ്ചായത്തിന്റെ ജില്ലാ എൻഫോഴ്സ്മെന്റ് സ്കോഡ് ഉദ്യോഗസ്ഥരെ വെട്ടുകത്തി കാട്ടി ഭീഷണിപ്പെടുത്തിയയാളെ ആറന്മുള പോലീസ് അറസ്റ്റ് ചെയ്തു. ആറന്മുള കിടങ്ങന്നൂർ വില്ലേജിൽ കോട്ട ലക്ഷംവീട് കോളനിയിൽ കോട്ട ജയൻ എന്ന് വിളിക്കുന്ന ജയൻ( 36) ആണ് പിടിയിലായത്. സ്‌ക്വാഡിലെ ഉദ്യോഗസ്ഥരെ വെട്ടുകത്തി കാണിച്ച് ഭീഷണിപ്പെടുത്തുകയും, അസഭ്യം പറയുകയുമായിരുന്നു. പരിശോധനയ്ക്ക് നേതൃത്വം നൽകിയ പറക്കോട് ബ്ലോക്ക് പഞ്ചായത്ത് ജോയിൻറ് ബ്ലോക്ക് ഡിവിഷണൽ ഓഫീസർ നിസാറുദ്ദീന്റെ
മൊഴിപ്രകാരം ആറന്മുള പോലീസ് ജയനെതിരെ കേസെടുക്കുകയും, പ്രതിയെ ഉടനടി പിടികൂടുകയും ചെയ്തു. ഇയാൾ നേരത്തെയും

ആറന്മുള പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുകളിൽ പ്രതിയാണ്. പ്രതിയെ തിരുവല്ല ജെ എഫ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി, തുടർന്ന് കോടതി രണ്ട് ദിവസത്തെ ഇടക്കാല ജാമ്യം അനുവദിച്ചു.