റോഡ് സുരക്ഷയിൽ സംസ്ഥാനത്തെ രാജ്യത്തിന് മാതൃകയാക്കും: മുഖ്യമന്ത്രി

* കെഎസ്ആർടിസി ഡ്രൈവിങ് സ്‌കൂൾ ഉദ്ഘാടനം ചെയ്തു

തിരുവനന്തപുരം : വാഹനമോടിക്കുന്നതിന് കൃത്യമായ പരിശീലനം നൽകി കേരളത്തെ റോഡ് സുരക്ഷയുടെ കാര്യത്തിൽ രാജ്യത്തിനാകെ മാതൃകയാക്കാനാണ് സർക്കാർ ഉദ്ദേശിക്കുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു. കാലങ്ങളായി നടത്തിവന്ന ഡ്രൈവിംഗ് പരിശീലനത്തിലെയും പരീക്ഷകളിലെയും ന്യൂനതകൾ പരിഹരിക്കാനാണ് നിലവിലെ ഡ്രൈവിംഗ് ടെസ്റ്റ് സമ്പ്രദായത്തിൽ റോഡ് സുരക്ഷ മുൻനിർത്തി പരിഷ്‌കാരങ്ങൾ സർക്കാർ ഏർപ്പെടുത്തിയത്. ഏത് പരിഷ്‌ക്കാരം വരുമ്പോഴും അതിനോട് ചില എതിർപ്പുകൾ ഉണ്ടാവുക സ്വാഭാവികമാണ്. എന്നാൽ ഇത്തരം പരിഷ്‌കാരങ്ങളുടെ ഉദ്ദേശശുദ്ധി ബോധ്യപ്പെടുന്നതോടെ അവയെല്ലാം ഇല്ലാതായിത്തീരുമെന്നത് അനുഭവത്തിൽ നിന്നു വ്യക്തമായിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

മിതമായ നിരക്കിൽ മികച്ച ഡ്രൈവിങ് പരിശീലനം എന്ന സന്ദേശവുമായി കെഎസ്ആർടിസി ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകളുടെ സംസ്ഥാനതല ഉദ്ഘാടനം തിരുവനന്തപുരം ആനയറയിലെ സ്വിഫ്റ്റ് ആസ്ഥാനത്ത് ഓൺലൈനായി നിർവഹിച്ച് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

റോഡ്സുരക്ഷയ്ക്ക് മുന്തിയ പരിഗണനയാണ് സംസ്ഥാന സർക്കാർ നൽകുന്നത്. കാരണം, ഓരോ ജീവനും വിലപ്പെട്ടതാണ്. റോഡ് നിയമങ്ങൾ കൃത്യമായി പാലിക്കാത്തതുകൊണ്ടും ഓടിക്കുന്ന വാഹനങ്ങളെക്കുറിച്ചുള്ള കൃത്യമായ ധാരണയില്ലാത്തതുകൊണ്ടും ഒരു ജീവൻപോലും നമ്മുടെ നാട്ടിൽ നഷ്ടപ്പെടരുത്. അതുകൊണ്ടാണ് നിയമങ്ങൾ കൃത്യമായി പാലിക്കപ്പെടുന്നു എന്നുറപ്പു വരുത്താനുള്ള സംവിധാനങ്ങൾ ഏർപ്പെടുത്തുന്നത്. അവയ്ക്കു പുറമെയാണ് വാഹനങ്ങൾ ഓടിക്കുന്നതിനു കൃത്യമായ പരിശീലനം കൂടി സർക്കാർ തലത്തിൽ നൽകാനൊരുങ്ങുന്നതെന്ന് മുഖ്യമന്ത്രി പറഞ്ഞു.

ഡ്രൈവിങ് ടെസ്റ്റുകളുടെ കാര്യക്ഷമത അന്താരാഷ്ട്ര തലത്തിലേക്ക് ഉയർത്തുന്നതിനും സുതാര്യമാക്കുന്നതിനും പുതിയ പരിശീലന പദ്ധതി സഹായിക്കും. കെഎസ്ആർടിസിയുടെ ആഭിമുഖ്യത്തിൽ മിതമായ നിരക്കിൽ മികച്ച നിലവാരമുള്ള ഡ്രൈവിംഗ് പരിശീലനം നൽകുന്നതിന് ആരംഭിക്കുന്ന ഡ്രൈവിംഗ് സ്‌കൂളുകൾ പൊതുജനങ്ങൾക്ക് ഏറെ ഗുണകരമായ ഒന്നാണ്. ഇതുവരെ സ്വകാര്യ സ്ഥാപനങ്ങളാണ് ഇത്തരം പരിശീലന കേന്ദ്രങ്ങളായി പ്രവർത്തിച്ചുവന്നിരുന്നത്. ഇപ്പോൾ നമ്മുടെ സംസ്ഥാനത്തെ ഒരു പ്രധാന പൊതുമേഖലാ സ്ഥാപനം തികച്ചും പ്രൊഫഷണൽ മാനദണ്ഡങ്ങളോടെ ഇത്തരമൊരു പരിശീലന കേന്ദ്രത്തിന് തുടക്കമിടുകയാണ്. മാതൃകാപരമായ കാര്യമാണിത്.

കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം നിഷ്‌ക്കർഷിക്കുന്ന അക്രഡിറ്റഡ് ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങളുടെ രീതിയാണ് കെഎസ്ആർടിസിയും സ്വീകരിച്ചിട്ടുള്ളത്. കൃത്യമായ ഷെഡ്യൂൾ അനുസരിച്ചാണ് പരിശീലനം ലഭ്യമാക്കുക. കെഎസ്ആർടിസിയുടെ ഉടമസ്ഥതയിലുള്ള ഗ്രൗണ്ടുകളാണ് ഇതിന് ഉപയോഗിക്കുക. കെഎസ്ആർടിസി ഡ്രൈവർമാർക്ക് പരിശീലനം നൽകിയിരുന്നവരെയാണ് ഈ സ്‌കൂളുകളിൽ പരിശീലകരായി നിയോഗിച്ചിട്ടുള്ളത്. സ്ത്രീകൾക്കായി വനിതാ പരിശീലകരെയും നിയോഗിച്ചിട്ടുണ്ട്.

കേവലം പ്രാക്ടിക്കൽ ക്ലാസുകൾ മാത്രമല്ല വാഹനങ്ങളുടെ യന്ത്രഭാഗങ്ങളെക്കുറിച്ചുള്ള അറിവ് പകരുന്ന തിയറി ക്ലാസുകളും ഉണ്ടാകും. ഹെവി വാഹന പരിശീലനത്തിനൊഴികെ മറ്റെല്ലാ പരിശീലനങ്ങൾക്കും പുതിയ വാഹനങ്ങളാണ് ഉപയോഗിക്കുക. സ്വകാര്യ സ്ഥാപനങ്ങളെക്കാൾ കുറഞ്ഞ നിരക്കാണ് ഇവിടെ പരിശീലന ഫീസായി ഈടാക്കുക. ഹെവി വാഹനങ്ങൾക്കുള്ള ഡ്രൈവിംഗ് പരിശീലനത്തിന് 9,000 രൂപയും ഇരുചക്ര വാഹന പരിശീലനത്തിന് 3,500 രൂപയുമാണ് ഫീസ്. പട്ടികജാതി-പട്ടികവർഗ വിഭാഗത്തിൽപ്പെട്ടവർക്ക് കുറഞ്ഞ നിരക്കിലും ഈ വിഭാഗത്തിൽപ്പെട്ട വിദ്യാർഥികൾക്ക് പൂർണ്ണമായും സൗജന്യനിരക്കിലും പരിശീലനം നൽകാനും ആലോചിച്ചിട്ടുണ്ട്. ഇതുസംബന്ധിച്ച പദ്ധതി സമർപ്പിക്കാൻ പട്ടികജാതി-പട്ടികവർഗ വകുപ്പുകളുടെ ഡയറ്കടർമാർക്ക് നിർദ്ദേശം നൽകിയതായി മുഖ്യമന്ത്രി പറഞ്ഞു.

പ്രതിവർഷം എട്ടു ലക്ഷത്തോളം ചെറുതും വലുതുമായ വാഹനങ്ങളാണ് പുതുതായി നമ്മുടെ നിരത്തിലിറങ്ങുന്നത്. പൊതുനിരത്തുകളിലെ വാഹന ബാഹുല്യവും സുരക്ഷിതമല്ലാത്ത ഡ്രൈവിംഗുമാണ് റോഡപകടങ്ങൾക്കുള്ള പ്രധാന കാരണം. റോഡപകടങ്ങളിൽ ഏറിയ പങ്കും ഡ്രൈവറുടെ അശ്രദ്ധ മൂലമാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇത് ഒഴിവാക്കിയേ മതിയാകൂ. വിലപ്പെട്ട ഒരു ജീവൻ പോലും നമ്മുടെ അശ്രദ്ധ മൂലം നഷ്ടപ്പെടരുത്.

നല്ല അച്ചടക്കത്തോടും പരസ്പര ബഹുമാനത്തോടും കൂടി വാഹനമോടിക്കുക എന്നത് പ്രധാനമാണ്. അത്രതന്നെ പ്രധാനമാണ് നമ്മുടെ റോഡിന്റെ പരിതസ്ഥിതികൾക്കനുസൃതമായി സുരക്ഷയോടെ വാഹനം ഓടിക്കുക എന്നതും. ഇത് പഠിപ്പിക്കാൻ കഴിയുന്നത് ഡ്രൈവിംഗ് പരിശീലന കേന്ദ്രങ്ങൾക്കാണ്. എന്നാൽ പലപ്പോഴും അവിടങ്ങളിൽ ഇതുണ്ടാകുന്നില്ല എന്നതാണ് ഖേദകരമായ വസ്തുത.

പരിശീലനത്തിനായി ചേരുന്ന ഒരാൾക്ക് എങ്ങനെയെങ്കിലും ലൈസൻസ് എടുത്തുകൊടുക്കുക എന്നതു മാത്രമല്ല ഡ്രൈവിംഗ് പരിശീലന സ്ഥാപനങ്ങളുടെ ചുമതല. സംസ്‌കാര സമ്പന്നമായ നമ്മുടെ സമൂഹത്തിന് ചേർന്ന നിലയിൽ വാഹനം കൈകാര്യം ചെയ്യുന്നതിനുള്ള ബോധവത്ക്കരണം നൽകുക എന്നതും അവയുടെ ചുമതലയാണ്. ഈ ചുമതലയെ അതർഹിക്കുന്ന ഗൗരവത്തോടെ തന്നെ ഏറ്റെടുക്കാൻ കെ എസ് ആർ ടി സി ഡ്രൈവിംഗ് സ്‌കൂളിന് കഴിയും എന്നാണ് പ്രതീക്ഷിക്കുന്നത്. നല്ല ഡ്രൈവിങ് സംസ്‌കാരമുള്ള, പരസ്പര ബഹുമാനമുള്ള, അച്ചടക്കവും പ്രാപ്തിയുമുള്ള ഡ്രൈവർമാരെ സൃഷ്ടിക്കാൻ കെഎസ് ആർ ടി സി ഡ്രൈവിങ് സ്‌കൂളിന് സാധിക്കട്ടെയെന്ന് മുഖ്യമന്ത്രി ആശംസിച്ചു.

ഗതാഗത വകുപ്പ് മന്ത്രി കെ. ബി ഗണേഷ് കുമാർ അധ്യക്ഷത വഹിച്ചു. കെഎസ്ആർടിസി ഇന്ന് സംസ്ഥാനത്ത് ചരിത്രം സൃഷ്ടിക്കുകയാണെന്നും സർക്കാർ ഉടമസ്ഥതയിലുള്ള ആദ്യ ഡ്രൈവിങ് സ്‌കൂളാണ് ഉദ്ഘാടനം ചെയ്യപ്പെട്ടതെന്നും മന്ത്രി പറഞ്ഞു. ഒരു ഡ്രൈവിങ് സ്‌കൂൾ എങ്ങിനെ നടത്തണം എന്നതിന് മാതൃകയാക്കാവുന്ന സ്ഥാപനമായിരിക്കും കെഎസ്ആർടിസിയുടെ സ്‌കൂൾ. ഇവിടെ നിന്ന് ലൈസൻസ് എടുക്കുന്ന പഠിതാവിന് അന്ന് തന്നെ സ്വന്തം വാഹനം ഓടിക്കാൻ പര്യാപ്തരായിരിക്കും. ലൈസൻസ് ഉണ്ട്, വണ്ടിയോടിക്കാൻ അറിയില്ല എന്ന നിലവിലെ അവസ്ഥ ഇല്ലാതാക്കും. എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയാണ് ഡ്രൈവിങ് സ്‌കൂൾ തുടങ്ങുന്നത്. മികച്ച പാഠ്യപദ്ധതിയാണ് സ്‌കൂളിനായി തയ്യാറാക്കിയിട്ടുള്ളത്. ഡ്രൈവിങ് പാഠപുസ്തകം, ഡ്രൈവിങ് പഠനത്തിനുള്ള ആപ്പ്, മോക് എക്സാമിനേഷൻ, സിമുലേറ്റർ തുടങ്ങിയവയടക്കം എല്ലാ ആധുനിക സൗകര്യങ്ങളൊടെയുമാണ് സ്‌കൂൾ പ്രവർത്തിക്കുക. സംസ്ഥാനത്തെ 22 ഇടങ്ങളിൽ ഡ്രൈവിങ് സ്‌കൂൾ ആരംഭിക്കും. ആദ്യഘട്ടത്തിൽ 14 ഇടങ്ങളിലാണ് സ്‌കൂൾ പ്രവർത്തനം തുടങ്ങുകയെന്നും മന്ത്രി പറഞ്ഞു. പാറശ്ശാല, ഈഞ്ചക്കൽ, ആറ്റിങ്ങൽ, ആനയറ, ചാത്തന്നൂർ, ചടയമംഗലം, മാവേലിക്കര, പന്തളം, പാല, കുമളി, അങ്കമാലി, പെരുമ്പാവൂർ, ചാലക്കുടി, നിലമ്പൂർ, പൊന്നാനി, എടപ്പാൾ, ചിറ്റൂർ, കോഴിക്കോട്, മാനന്തവാടി, തലശ്ശേരി, കാഞ്ഞങ്ങാട് എന്നിവിടങ്ങിലാണ് ഡ്രൈവിങ് സ്‌കൂൾ ആരംഭിക്കുക.

പുതിയ ഡ്രൈവിങ് ടെസ്റ്റ് സംബന്ധിച്ച് ആർക്കും ആശങ്കവേണ്ടെന്നും ഹൈക്കോടതി നിർദേശപ്രകാരമായിരിക്കും നടപ്പാക്കുകയെന്നും മന്ത്രി അറിയിച്ചു. കടകംപള്ളി സുരേന്ദ്രൻ എംഎൽഎ മുഖ്യാഥിതിയായി. ഹെവിമോട്ടോർവെഹിക്കിൾ ലൈസൻസ്, ലൈറ്റ് മോട്ടോർവെഹിക്കിൾ ലൈസൻസ്, ടൂവീലർ ലൈസൻസ്, ടൂവീലർ വിത്തൗട്ട് ഗിയർ ലൈസൻസ് എന്നിവ എടുക്കുന്നതിനുള്ള ആദ്യ പഠിതാക്കൾക്കുള്ള അഡ്മിഷനും ചടങ്ങിൽ നൽകി. വാർഡ് കൗൺസിലർ ഡി ജി കുമാരൻ, കെഎസ്ആർടിസി ഫിനാൻസ് ഓഫീസർ എ ഷാജി, കെഎസ്ആർടിസിയിലെ വിവിധ യൂണിയൻ പ്രതിനിധികൾ എന്നിവർ ആശംസകൾ അർപ്പിച്ചു. കെഎസ്ആർടിസി സിഎംഡി പി എസ് പ്രമോജ് ശങ്കർ സ്വാഗതവും സ്റ്റാഫ് ട്രെയിനിങ് സെന്റർ പ്രിൻസിപ്പൽ സലീംകുമാർ നന്ദിയും പറഞ്ഞു.