കുവൈറ്റ് തീപിടുത്തത്തിൽ മരണപ്പെട്ടവർക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ച് കമ്പനി അധികൃതർ

കുവൈറ്റ് സിറ്റി : കുവൈറ്റിലെ തൊഴിലാളി ക്യാമ്പിലുണ്ടായ തീപിടിത്തത്തിൽ മരിച്ചവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നൽകുമെന്ന് എൻബിടിസി ഗ്രൂപ്പ്. എട്ട് ലക്ഷം രൂപ വീതമാണ് ജീവനക്കാരുടെ കുടുംബത്തിന് നൽകുക.ആശ്രിതർക്ക് ജോലിയും മറ്റ് ആനുകൂല്യങ്ങളും നൽകുമെന്ന് കമ്പനി അറിയിച്ചു. പ്രമുഖ മലയാളി വ്യവസായി ആയ കെ ജി എബ്രഹാമിൻ്റ ഉടമസ്ഥതയിലുള്ളതാണ് കമ്പനി.
കൂടാതെ മരിച്ചവരുടെ മൃതദേഹം എത്രയും പെട്ടന്ന് നാട്ടിലെത്തിക്കുന്നതിനായി സർക്കാരിനോടും എംബസിയോടും ഒപ്പം ചേർന്ന് പരിശ്രമിക്കുന്നതായി കമ്പനി അധികൃതർ അറിയിച്ചു. അതീവവേദനയോടെ കൂടി അനുശോചനം അറിയിക്കുകയും പ്രാർത്ഥനകൾ നേരുകയും ചെയ്യുന്നുവെന്നും കമ്പനി അധികൃതർ അറിയിച്ചു.

കെ ജി എബ്രഹാമിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയിൽ ജോലി ചെയ്യുന്നവരായിരുന്നു കെട്ടിടത്തിൽ താമസിച്ചിരുന്നത്. ബാച്ചിലർ ക്യാമ്പായിരുന്നു അപകടം നടന്നത്. മലയാളികൾ, തമിഴ്, ഫിലിപ്പിനോ, നേപ്പാൾ തുടങ്ങി വിവിധ രാജ്യങ്ങളിൽ നിന്നുള്ളവർ ക്യാമ്പിലുണ്ടായിരുന്നു.

മരണപ്പെട്ട മലയാളികളുടെ കുടുംബങ്ങള്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു. കൂടാതെ പരിക്കേറ്റ മലയാളികള്‍ക്ക് ഒരു ലക്ഷം രൂപ വീതം നല്‍കാനും മന്ത്രിസഭായോഗം തീരുമാനിച്ചിട്ടുണ്ട്.
അതേസമയം മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് 5 ലക്ഷം രൂപ വീതം സഹായം നല്‍കുമെന്ന് പ്രമുഖ വ്യവസായി യൂസഫലിയും 2 ലക്ഷം രൂപ വീതം നല്‍കാമെന്ന് വ്യവസായി രവി പിള്ളയും മുഖ്യമന്ത്രിയെ അറിയിച്ചിട്ടുണ്ട്.