പെട്രോൾ പമ്പ് ഉടമയുടെ ധാഷ്ട്യത്തിന് പൂട്ടിട്ട് ഉപഭോക്തൃ കോടതി
പോലീസിന്റെ സമയോചിതമായ ഇടപെടൽ, ഉപഭോക്ത കോടതിയിൽ എത്തിച്ചു. സംസ്ഥാനത്ത് പ്രവർത്തിക്കുന്ന ചില പെട്രോൾ പമ്പുകളിൽ ഇപ്പോഴും ശൗചാലയങ്ങൾ ഇല്ലെന്നുള്ളതും വാസ്തവമാണ്.
പത്തനംതിട്ട : പെട്രോൾ പമ്പിൽ ശുചുമുറിയുടെ താക്കോൽ നൽകാത്തതിൽ പ്രതിഷേധിച്ച്
ഉപഭോക്തൃ തർക്കപരിഹാര കോടതിയിൽ പരാതി നൽകി വിജയം കൈവരിച്ച അധ്യാപികയ്ക്ക് അഭിനന്ദന പ്രവാഹം.
കോഴിക്കോട് പയ്യോളിയിലുളള തെനംകാലില്‍ പെട്രോള്‍ പമ്പ് ഉടമ ഫാത്തിമ ഹന്നയ്ക്കെതിരെഏഴകുളം ഈരകത്ത് ഇല്ലം വീട്ടില്‍ അധ്യാപികയായ സി.എല്‍. ജയകുമാരി ആണ് പരാതി നൽകിയത്.
പെട്രോള്‍ പമ്പ് അനുവദിക്കുമ്പോള്‍ ടോയ്ലറ്റ് സൗകര്യങ്ങൾ ആവശ്യമാണെന്നിരിക്കെ അതൊന്നും ഇല്ലാതെയാണ് സംസ്ഥാനത്തെ പല പെട്രോള്‍ പാമ്പുകളും പ്രവര്‍ത്തിച്ചു വരുന്നതെന്ന് കമ്മീഷന്‍ വിലയിരുത്തി. അധ്യാപികയായ സ്ത്രീക്ക് രാത്രി 11 മണിക്കുണ്ടായ അനുഭവം മാനസികമായി ഒരുപാട് ബുദ്ധിമുട്ടുണ്ടായതിന്റെ അടിസ്ഥാനത്തില്‍ 1,50,000 രൂപ പമ്പ് ഉടമ നഷ്ടപരിഹാരം നല്‍കാനും കോടതി ചിലവിലേക്കായി 15,000 രൂപയും ചേര്‍ത്ത് 1.65,000 രൂപ പരാതിക്കാരിക്ക് നൽകണമെന്നും കമ്മീഷന്‍ ഉത്തരവിട്ടു.
അഭിഭാഷകൻ ഇല്ലാതെ സ്വന്തമായാണ് കേസ് വാദിച്ച് വിജയിച്ചത്.
കമ്മീഷന്‍ പ്രസിഡന്റ് ബേബിച്ചന്‍ വെച്ചൂച്ചിറയും അംഗമായ നിഷാദ് തങ്കപ്പനും ചേര്‍ന്നാണ് വിധി പ്രസ്താവിച്ചത്.
2024 മെയ് 8 നാണ് സംഭവം. പരാതിക്കാരി കാസര്‍കോട് നിന്ന് വരവെ രാത്രി 11 മണിക്ക് എതിര്‍കക്ഷിയുടെ പെട്രോള്‍ പമ്പില്‍ കയറി പെട്രോള്‍ അടിച്ച ശേഷം കാറില്‍ നിന്നും ഇറങ്ങി ശുചിമുറിയിൽ പോയി. എന്നാൽ ശുചിമുറി പൂട്ടിക്കിടക്കുകയായിരുന്നു. സ്റ്റാഫിനോട് താക്കോള്‍ ആവശ്യ പ്പെട്ടപ്പോള്‍ സ്റ്റാഫ് പരുഷമായി സംസാരിക്കുകയും താക്കോൽ മാനേജരുടെ കൈവശമാണെന്നും അദ്ദേഹം വീട്ടില്‍ പോയിരിക്കുകയാണെന്നും അറിയിച്ചു. അത്യാവശ്യം ബോധ്യപ്പെടുത്തിയിട്ടും ശുചിമുറി തുറന്നു കൊടുക്കാൻ തയ്യാറായില്ല. അധ്യാപിക ഉടനെതന്നെ പയ്യോളി സ്റ്റേഷനിലെ പൊലീസിനെ വിളിക്കുകയും പൊലീസ് സ്ഥലത്തെത്തി ബലമായി ടോയ്ലറ്റ് തുറന്ന് കൊടുക്കുകയും ചെയ്തു.
പോലീസ് ഉദ്യോഗസ്ഥർ നൽകിയ നിർദ്ദേശത്തെ തുടർന്നാണ് ഉപഭോക്തൃ തർക്കപരിഹാര കോടതിയെ സമീപിച്ചത്